Wednesday 29 October 2014

മാംഗല്യം തരും ക്ഷേത്രങ്ങള്‍...

ഈ യാത്ര കേരളത്തിലെ ചില ക്ഷേത്രങ്ങളിലൂടെ ആണ്.. തിരഞ്ഞെടുത്ത ക്ഷേത്രങ്ങള്ക്ക്  ഒരു പ്രത്യേകതയും ഉണ്ടായിരുന്നു.. മംഗല്യ ഭാഗ്യത്തിനായി കണ്ടു തൊഴണം എന്ന വിശ്വസിക്കപ്പെടുന്നവയായിരുന്നു എല്ലാം തന്നെ.. വിവാഹപ്രായമായെന്ന തോന്നലില്‍ നിന്നല്ല ഈ യാത്ര ഉറവെടുത്തതെന്ന്‍ ആദ്യമേ പറയട്ടെ.. ഒരു കൌതുകം മാത്രമായിരുന്നു പ്രചോദനം.. ഐതിഹ്യവും കാഴ്ചകളും ഈടും പാവുമായപ്പോള്‍ ഇതും മനസ്സില്‍ ചേര്ത്ത്  വെയ്ക്കാവുന്ന ഒരു അനുഭവമാകുകയായിരുന്നു.. ഏറ്റവും അടുത്തുള്ള ജില്ലയായ മലപ്പുറത്ത് നിന്ന്‍ തന്നെ ആയിരുന്നു തുടക്കം.. അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലേക്ക്..
തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം 

കരിങ്കല്ല് പാകിയ തെക്കേ നട കടന്ന്‍ ക്ഷേത്രത്തിലെത്താം.. മുന്പി്ല്‍ കൊടിമരവും വിശാലമായ ക്ഷേത്രാങ്കണവുമായി എല്ലാം മനസ്സില്‍ വരച്ചിട്ട പോലെ കൃത്യം.. ഇവിടുത്തെ പ്രധാന പ്രതിഷ്ട്ട ശിവ-ശക്തി ചൈതന്യമുള്ള ശിവ ലിംഗമാണ്.. മാതൃ ഭാവത്തിലെ ഭദ്രകാളിയും തുല്യ പ്രധാനം തന്നെ.. പക്ഷെ മംഗല്യ ഭാഗ്യത്തിനായി കനിഞ്ഞരുളുന്നത് പാര്‍വതി ദേവിയുടെ മടിയിലായിരിക്കുന്ന ഉണ്ണി ഗണപതിയാണ്..

കഥ ഇങ്ങനെ...

ശിവ ഭക്തനായ മാന്ധാതാവ് രാജാവ് ഒരിക്കല്‍ ശിവ ഭഗവാനെ തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തി തനിക്ക് നിത്യവും പൂജിക്കാന്‍ ഒരു ശിവ ലിംഗം തരണം എന്ന്‍ അപേക്ഷിച്ചു.. മാന്ധാതാവിന്‍റെ ഭക്തിയില്‍ സന്തുഷ്ട്ടനായ ഭഗവാന്‍ പാര്‍വതി ദേവി നിത്യവും പൂജിക്കുന്ന ശിവ ലിംഗമെടുത്ത് രാജാവിനു വരദാനമായി നല്കി.. ശിവ ലിംഗവുമായി പോകവേ തിരുമാന്ധാം കുന്നില്‍ എത്തിയപ്പോള്‍  ഭാരം തോന്നിയ രാജാവ് ശിവ ലിംഗം താഴെ വെക്കുകയും ആ ക്ഷണം തന്നെ അത് ഭൂമിയില്‍ ഉറച്ചു പോകുകയും ചെയ്തു.. താന്‍ നിത്യവും പൂജിക്കുന്ന ശിവ ലിംഗം നല്കിയതില്‍ കോപിഷ്ടയായ ദേവിയോട് ഭക്തനു നല്‍കിയത് തിരിച്ചു വാങ്ങാന്‍ ആകില്ലെന്നും, ദേവിക്ക് ആകുമെങ്കില്‍ വാങ്ങിച്ചു കൊള്ളാനും മഹാദേവന്‍ പറഞ്ഞു.. ദേവിയുടെ അഭ്യര്‍ത്ഥന പ്രകാരം ഭദ്രകാളിയും ഭൂത ഗണങ്ങളും ശിവ ലിംഗം വീണ്ടെടുക്കുന്നതിനായി ഇവിടെ എത്തി.. ഉഗ്ര രൂപിയായെത്തിയ ഭദ്രകാളിയെ കണ്ട്  മാന്ധാതാവ് ശിവ ലിംഗം മുറുകെ കെട്ടിപിടിച്ചു.. ഉടനെ അത് രണ്ടായി പിളര്‍ന്ന്‍ പാര്‍വ്വതി സമേതനായി മഹാദേവന്‍ പ്രത്യക്ഷനായി.. മാന്ധതാവിന്‍റെ  ഭക്തിയില്‍ സന്തുഷ്ട്ടയായ ദേവി ഇനി തന്‍റെ ചൈതന്യവും ശിവ ലിംഗത്തില്‍ ഉണ്ടാകുമെന്ന്‍ അറിയിച്ചു..

ഉണ്ണി ഗണപതി പ്രീതിക്കായി..

ഭോജന പ്രിയനാണല്ലോ ഉണ്ണി ഗണപതി.. മംഗല്യ പൂജയ്ക്കായി കദളിപ്പഴവും പായസവും ഉള്‍പെടെയുള്ള ഒന്‍പത് നിവേദ്യങ്ങളാണ് ഉണ്ണി ഗണപതിക്ക് നല്കേണ്ടത്.. മുടങ്ങാതെ 3 വര്‍ഷം പൂജ ചെയ്യണം എന്നതാണ് ചിട്ട.. ഇടയ്ക്ക് വിവാഹം നടന്നാലും പൂജ പൂര്‍ത്തിയാക്കണം.. എന്നാലെ ഇഷ്ട ഫല സിദ്ധി ഉണ്ടാകു.. മലയാളമാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് മംഗല്യ പൂജയ്ക്ക് ഉത്തമം.. ഇപ്പോള്‍ ആവശ്യകരുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലും നടത്തുന്നുണ്ട്.. മംഗല്യ പൂജ നടത്തിയവര്‍ പടിഞ്ഞാറേ നടയ്ക്കല്‍ തൊഴുത്ത ശേഷം കിഴക്കേ നടയില്‍ നിന്ന്‍ പ്രസാദമായി ലഭിക്കുന്ന വെറ്റിലയും കറുകമാലയും വാങ്ങണം.. കറുക മാല ഇതളുകള്‍ ഓരോന്നായി തലയില്‍ ചൂടുന്നതും പൂജിച്ച വെറ്റില മുറുക്കുന്നതും ഫലം കൊണ്ട് വരുമെന്നാണ് വിശ്വാസം..
മൂലസ്ഥാനത്തെ പ്രതിഷ്ട്ട മാന്ധാതാവിനു ദര്‍ശനം നല്കിയ രീതിയിലെ പിളര്ന്ന  ശിവലിംഗവും ശിവ-പാര്‍വ്വതിമാരുമാണ്.. പടിഞ്ഞാറോട്ട് ദര്‍ശനമായി ഉണ്ണി ഗണപതിയും ഉണ്ട്..

                               കക്കാട് ശ്രീ മഹാ ഗണപതി ക്ഷേത്രം
ഗണപതി പ്രധാന പ്രതിഷ്ടയായുള്ള കേരളത്തിലെ അപൂര്വ്വം  ക്ഷേത്രങ്ങളില്‍ ഒന്നാണ് കക്കാട് മഹാ ഗണപതി ക്ഷേത്രം.. ഗണപതിക്ക് ഒപ്പം തന്നെ പ്രാധാന്യ മുള്ളതാണ് വേട്ടകാരന്‍റെ പ്രതിഷ്ടയും..ഗണപതി പ്രതിഷ്ടയില്‍ തന്നെ ഇടമ്പിരി ഗണപതി വളരെ അപൂര്വ്വമാണ്.. തുമ്പികൈ ഇടത്തോട്ട് തിരിഞ്ഞ ഇവിടുത്തെ ഗണപതി കാര്യ സിദ്ധിക്ക് പ്രശസ്തമാണ്.. തൃശൂര്‍ ജില്ലയില്‍ കുന്നംകുളം ടൌണിനടുതാണ് കക്കാട് മഹാഗണപതി ക്ഷേത്രം.. ഗണപതി കല്യാണം പോലെ മംഗല്യം നീണ്ടു പോകുന്നവര്ക്ക്  ഇവിടുത്തെ മംഗല്യ പൂജ അതി വിശേഷമാണേന്ന്‍ കരുതപ്പെടുന്നു.. മൂന്നു പൂജകളാണ് ഉള്ളത്.. ആദ്യ പൂജയില്‍ തന്നെ വിവാഹം നടന്നാലും മൂന്നു പൂജകളും നടത്തണം.. ഗണപതിക്ക് പ്രധാനപ്പെട്ട വെള്ളിയാഴ്ചകള്‍ ആണ് മംഗല്യ പൂജയ്ക്ക് ഉത്തമം.. കൂടാതെ നേരുന്ന ആളിന്‍റെ ജന്മ നക്ഷത്രത്തിലും മംഗല്യ പൂജ കഴിക്കാം.. കറുത്ത വാവ് കഴിഞ്ഞുള്ള ചതുര്‍ഥി ദിവസം മംഗല്യ പൂജയ്ക്ക് അതി വിശേഷമായി കരുതപെടുന്നു.. ഇവിടെ മംഗല്യ പൂജയ്ക്ക് ഒപ്പം തന്നെ ഗണപതി ഹോമവും നടത്താറുണ്ട്.. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കെ പൂജ നടത്താന്‍ സാധിക്കു.. ബുക്ക് ചെയ്താല്‍ തന്നെയും ചിലപ്പോള്‍ ദീര്ഘമായ കാത്തിരിപ്പ് വേണ്ടി വരും.. ബുക്ക് ചെയ്‌താല്‍ ലഭ്യമായ തീയതികള്‍ ക്ഷേത്രത്തില്‍ നിന്ന്‍ അറിയിക്കും.. ഇതനുസരിച്ചു ഒരു ദിവസം തെരഞ്ഞെടുക്കാം.. വിവാഹം കഴിഞ്ഞവര്‍ ദീര്‍ഘ മംഗല്യത്തിനായും മംഗല്യ പൂജ ചെയ്യാറുണ്ട്..

0 comments:

Post a Comment