Saturday 1 November 2014

ഋഷ്യശൃംഗന്‍റെ നാട്ടിലേക്ക്...


ശൃംഗേരി- തുംഗാ നദീ തീരത്തെ പുണ്യ ഭൂമി...അദ്വൈതത്തിന്‍റെ ആദ്യ തീരം... എങ്കിലും ശൃംഗേരി ആദ്യം കൊണ്ട് വന്ന ഓര്‍മ്മ ഋഷ്യശൃംഗന്‍റെ ആയിരുന്നു.. വൈശാലി എന്ന സിനിമയിലെ നിഷ്കളങ്കനായ ആ ഋഷി കുമാരന്‍റെ.. പിന്നെ, വൈശാലി എന്നയാ ദേവദാസിയുടെയും... ഋഷ്യശൃംഗന്‍റെ പാദസ്പര്‍ശത്താല്‍ രാജ്യത്ത് മഴ പെയ്തെങ്കിലും വൈശാലിക്ക് രാജാവ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപെട്ടില്ല.. നിഷ്കരുണം രാജ്യവും രാജാവും തള്ളികളഞ്ഞ വൈശാലിയുടെ കണ്ണീര്‍ മഴയില്‍ അലിഞ്ഞു ചേരുമ്പോള്‍ സിനിമ അവസാനിക്കുന്നു.. പക്ഷെ സിനിമ ബാക്കി വെച്ച ഒരുപാട് ചോദ്യങ്ങള്‍ കാഴ്ചക്കാരന്‍റെ ഉള്ളില്‍ എന്നെയ്ക്കുമെന്ന പോലെ ഉത്തരം കിട്ടാതെ അവശേഷിച്ചു.. ഓരോ തവണ കണ്ടപ്പോളും നിറഞ്ഞ കണ്ണുമായി  ആള്‍ക്കൂട്ടത്തിലെങ്ങോ മാഞ്ഞു പോകുന്ന വൈശാലി എന്നെ വേദനിപ്പിച്ചിരുന്നു.. വൈശാലിക്കായി വിധി കാത്തുവെച്ചത് എന്തായിരുന്നെന്ന്‍ അറിയില്ല.. ഒരുപക്ഷെ മറ്റു ദേവദാസികളെ പോലെ വൈശാലിയും...... പൂര്‍ത്തികരിക്കാതെ പാതിയില്‍ നിര്‍ത്തുന്നത് കഥ അങ്ങനെ ആകാതിരിക്കട്ടെ എന്ന  പ്രാര്‍ഥനയോടെയാണ്... രാജ്യത്ത് മഴ പെയ്യിക്കുക എന്ന ദൗത്യത്തിനപ്പുറം വൈശാലിക്ക് പ്രസക്തി ഇല്ലായിരുന്നല്ലോ.. പക്ഷെ ഋഷ്യശൃംഗന്‍റെ കഥ സിനിമയ്ക്ക് അപ്പുറവും തുടര്‍ന്നിരുന്നു...ദശരഥ മഹാരാജാവിന്‍റെ പുത്രകാമേഷ്ടി യാഗത്തില്‍ പങ്കെടുത്ത  ഋഷ്യശൃംഗനെ കുറിച്ച് പുരാണത്തില്‍ പരാമര്‍ശമുണ്ട്.. രാജ്യവും രാജകുമാരിയും കൈവന്നപ്പോള്‍  ഋഷ്യശൃംഗന്‍ വൈശാലിയെ തേടിയിരുന്നുവോ? അറിയില്ല... പക്ഷെ കൈവന്ന സൌഭാഗ്യങ്ങളൊക്കെ വിട്ട് ആ ഋഷി കുമാരന്‍ വീണ്ടും തന്‍റെ കാനനത്തിലെക്ക് മടങ്ങി... അവിടെ നിന്ന്‍ അദ്ദേഹം മോക്ഷം പ്രാപിച്ചു.. ഋഷ്യശൃംഗന്‍റെ കഥ അവിടെ പൂര്‍ത്തിയാകുന്നു എങ്കിലും വൈശാലി എന്ന ചോദ്യം  ഉത്തരം കിട്ടാതെ അവശേഷിച്ചു...
 വിഭാന്‍ഡക മഹര്‍ഷിയും  ഋഷ്യശൃംഗനും ജീവിച്ച ആ കാനനമാണ് ശൃംഗേരി.. സ്ത്രീ സംസര്‍ഗം അറിയിക്കാതെ മഹര്‍ഷി തന്‍റെ പുത്രനെ വളര്‍ത്തിയത് ഇവിടെയാണ്‌.. മഴ കനിവു കാട്ടാതെ വരള്‍ച്ചയില്‍ തന്‍റെ രാജ്യം ക്ഷയിക്കുന്നതിനൊരു പരിഹാരം തേടിയ രാജാവിനോട് സ്ത്രീ സ്പര്‍ശമേല്‍ക്കാത്ത ഋഷി കുമാരന്‍ യാഗം നടത്തിയാലെ രാജ്യത്ത് മഴ പെയ്യു എന്ന് പുരോഹിതന്‍ അറിയിച്ചു.. രോമപാദ രാജാവിന്‍റെ നിര്‍ദേശപ്രകാരം കുമാരനെ കൊണ്ട് വരാനുള്ള ചുമതല വൈശാലി ഏറ്റെടുത്തു..  അന്ന്‍   തോഴിമാരോടൊത്ത് വൈശാലി വന്നത് ഈ വനത്തിലേക്കാണ്.. പിന്നെ എല്ലാം ഉപേക്ഷിച്ച്  താപസ ജീവിതത്തിലേക്ക് ഋഷ്യശൃംഗന്‍ തിരിച്ചു വന്നതും ഇവിടേക്ക് തന്നെ.... ശൃംഗേരി എന്ന പേരു പോലും ഋഷ്യശൃംഗന്‍റെ ഓര്‍മ്മ..!

മൂകാംബികയ്ക്കും ധര്‍മ്മസ്ഥലയ്ക്കും ഒപ്പം യാത്രയില്‍ ചേര്‍ക്കാം ശൃംഗേരിയെ.. ശൃംഗേരി മാത്രമായാണ് പോകേണ്ടതെങ്കില്‍ അങ്ങനെ.. എങ്ങനെ പോയാലും കാഴ്ചകളും അനുഭവങ്ങളും നിരാശപ്പെടുത്തില്ല.. ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില്‍ കാണാം മലരു വില്‍ക്കാനിരിക്കുന്നവരെ... ക്ഷേത്രത്തിനകത്ത് കടന്നപോള്‍ ആണ് മലര്‍ എന്തിനാണെന്ന്‍ മനസിലായത്...തുംഗാ നദിയിലെ മീനുകള്‍ക്ക് ഉള്ളതാണത്... ക്ഷേത്രത്തിനകത്തായത്  കൊണ്ട് ഈ മീനുകളെ പിടിക്കാറില്ല... അസാമാന്യമായ വലുപ്പമാണ് എല്ലാത്തിനും.. ക്ഷേത്രത്തിലേക്ക് വരുന്നവരെല്ലാം മലരും കൊണ്ടാണ് വരിക...മലരിട്ടു കൊടുക്കുമ്പോള്‍ വെള്ളത്തെക്കാള്‍ കൂടുതലാണെന്ന് തോന്നിക്കുംപോലെ മീനുകള്‍ കൂട്ടമായി വരുന്നു... ശാന്തമെന്ന്‍ തോന്നുമെങ്കിലും അപകടകാരിയാണ് തുംഗ.. അടിയൊഴുക്ക് നന്നായുണ്ട്..കല്‍പടവുകളിറങ്ങി മീനുകള്‍ക്ക് മലരും കൊടുത്ത ശേഷമാണ് ഞങ്ങള്‍ ക്ഷേത്രത്തിലേക്ക് കടന്നത്.. കൊത്തുപണികളുടെ വിസ്മയമാണ് ശങ്കരക്ഷേത്രത്തിന്റെ ചുമരുകളിലാകെ...

    നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ഈ ക്ഷേത്രങ്ങളൊക്കെ സ്ഥാപിക്കപെടുന്നതിനു മുന്‍പ്, ഇവിടം  ഘോരവനമായിരുന്നു... തന്‍റെ അദ്വൈത സിദ്ധാന്തത്തിന്റെ പ്രചാരണാര്‍ഥമുള്ള യാത്രകള്‍ക്കിടയില്‍ ശങ്കരാചാര്യര്‍ ഈ വനത്തിലെത്തി.. ഇവിടെയെത്തിയ അദ്ദേഹം വളരെ അപൂര്‍വ്വമായ ഒരു കാഴ്ച കണ്ടു.. ഒരു സര്‍പ്പം ഗര്‍ഭിണിയായ ഒരു തവളയെ തന്‍റെ പത്തിവിടര്‍ത്തി സംരക്ഷിക്കുന്നു.. ബദ്ധശത്രുക്കള്‍ പോലും പരസ്പരം സ്നേഹിക്കുന്ന ഈ സ്ഥലത്തിനു അപൂര്‍വ്വമായ ഒരു പ്രത്യേകത ഉണ്ടെന്ന തിരിച്ചറിവില്‍ ആണ് അദ്ദേഹം തന്‍റെ ആദ്യ മഠം സ്ഥാപിക്കാന്‍ ശൃംഗേരി തെരഞ്ഞെടുക്കുന്നത്... തന്‍റെ ജീവിതത്തിലെ നീണ്ട 12 വര്‍ഷങ്ങളും അദ്ദേഹം ചെലവിട്ടത് ഇവിടെ ആണ്..

ഇന്ന്‍...


മതഭേദങ്ങളുടെ അതിരില്‍ ഒതുങ്ങുന്നിടമല്ല ശൃംഗേരി.. ഇന്നത്തെ ശൃംഗേരിയുടെ ആത്മാവ് ശങ്കാരചാര്യര്‍ ശാരദംബയെ കുടിയിരുത്തിയ ശാരദാംബക്ഷേത്രമാണ്.. ഗുരു പത്നിയായ ശാരദാദേവിയെ ആയിരുന്നു ശങ്കാരചാര്യര്‍ വിജ്ഞാന ദേവതയായി ആരാധിച്ചത്.. ശ്രീ കോവിലിനകത്തെ ശാരദാദേവിയുടെ സ്വര്‍ണ്ണ വിഗ്രഹം അകലെ നിന്നെ കാണാം.. അമൃത കലശവും ജപമാലയും വേദങ്ങളും ചിന്മുദ്രയുമായാണ് ദേവി നില്‍ക്കുന്നത്.. ഗുരു പത്നിയില്‍ തന്നെ വിജ്ഞാന ദേവതയെ കണ്ട ശങ്കരാചാര്യരേ ആദ്യം മനസ്സില്‍ നമിച്ചു.. ക്ഷേത്രത്തിനകത്തായി ഒരു ചില്ലുകൂട്ടില്‍ സംരക്ഷിക്കപെട്ടിട്ടുള്ള സര്‍വജ്ഞ പീടവും പട്ടും കാണാം..
ശാരദാംബക്ഷേത്രത്തെക്കള്‍ വിശാലമാണ് ശങ്കരസ്വാമി ക്ഷേത്രം.. നിറയെ കൊത്തുപണികള്‍... ശിവനാണ് പ്രതിഷ്ട.. ഓംകാരം മുഴങ്ങുന്ന ക്ഷേത്രാങ്കണം...
സമീപത്തായുള്ള പ്രവചന മന്ദിരത്തില്‍ ശ്രീ ശങ്കരന്റെ ജീവിത മുഹൂര്‍ത്തങ്ങള്‍ ചിത്രങ്ങളായി അവതരിപ്പിച്ചിട്ടുണ്ട്...

    ശൃംഗേരിയെ പോലെ ഇത്രയും  ശാന്തമായ ക്ഷേത്രങ്ങള്‍ അപൂര്‍വ്വമാണെന്ന് പറയാം.. എന്നെങ്കിലും ഇത് പോലെ വൈശാലിയുടെ കഥയ്ക്കും ഒരു തുടര്‍ച്ച ഉണ്ടാകുമായിരിക്കും എന്ന പ്രതീക്ഷ മനസ്സില്‍ ബാക്കിയായി..

3 comments: