Thursday 23 October 2014

നവഗ്രഹക്ഷേത്ര ദര്‍ശനം

നവഗ്രഹങ്ങളുടെ പുണ്യവും അനുഗ്രഹവും തേടിയുള്ള ഒരു യാത്രയാണിത്‌.. സൂര്യ-ചന്ദ്രന്മാരും, ബുധ-ശുക്രന്മാരും കാവല്‍ നില്‍ക്കുന്ന വഴികളിലൂടെ സ്വയം അറിഞ്ഞും അനുഗ്രഹ വര്‍ഷം തേടിയുമുള്ള പുണ്യയാത്ര.. രാശി മണ്ഡലത്തില്‍ കാവല്‍ നില്‍ക്കുന്ന നവഗ്രഹങ്ങളെയെല്ലാം കണ്ട് വന്ദിക്കാന്‍.., ഭൂമിയില്‍ നിന്ന്‍ തന്നെ ഗ്രഹങ്ങളില്‍ നിന്ന്‍ ഗ്രഹങ്ങളിലേക്ക് ജന്മ പുണ്യം തേടി കൊണ്ട്....

നവഗ്രഹ ക്ഷേത്ര ദര്‍ശനം പുണ്യം മാത്രമല്ല, സ്വയം അറിയല്‍ കൂടിയാണ്.. ഈ ഒന്‍പതു ക്ഷേത്രങ്ങളും പ്രതിനിധീകരിക്കുന്നത് മനുഷ്യ ശരീരത്തെ ആണ്..ദേഹത്തിന്‍റെ ചിത്താകാശമാണത്രെ മനസ്സ്.. ആ മനസ്സും ആത്മാവുമാണിവിടെ സഞ്ചാരിയായി അലയുന്നത്.. നവഗ്രഹ ക്ഷേത്രങ്ങള്‍ കാണാതെ മറ്റേത് അമ്പലങ്ങളില്‍ ചെല്ലുന്നതും വ്യര്‍ത്ഥമത്രേ.. സ്വയം അറിയല്‍ തന്നെ ആണല്ലോ ആത്മസാക്ഷാത്കാരത്തിന്‍റെ ആദ്യ പടി..
ഓരോ മനുഷ്യനിലുമുണ്ട് നവഗ്രഹങ്ങളോരോന്നും..സൂര്യന്‍ ആത്മാവും മനസ്സ് ചന്ദ്രനും..ചൊവ്വ നിര്‍വ്വികാരത്വം..ബുധന്‍ വാക്ക്..ജ്ഞാനവും സുഖവും വ്യാഴം..സമ്പത്തും മദനത്വവും ശുക്രന്‍..ശനി പ്രേക്ഷ്യത്വവും രാഹു-കേതുക്കള്‍ തിന്മാഭാവങ്ങളും..
കാവേരി നദിക്കരയിലുള്ള ഗ്രാമങ്ങളിലാണ് നവഗ്രഹ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്.. ദര്‍ശനത്തിനു പാലിക്കേണ്ട ക്രമമുണ്ടെങ്കിലും ദൂരം അതിനനുവദിക്കില്ല..കുംഭകോണത്തായിരുന്നു ഞങ്ങളുടെ താമസം. 3 ദിവസത്തെക്കായിരുന്നു യാത്ര പ്ലാന്‍ ചെയ്തത്. കുഭകോണതെത്തിയതിന്റെ അടുത്ത ദിവസം പുലര്‍ച്ചെ തന്നെ നവഗ്രഹങ്ങളുടെ പുണ്യം തേടി ഇറങ്ങി..കീഴ്വഴക്കമനുസരിച്ച് ആദ്യം കണ്ടു വണങ്ങേടത് സൂര്യ ഭഗവാനെയാണ്., എങ്കിലും കുംഭകോണത്തു നിന്ന്‍ തുടങ്ങുമ്പോള്‍ തിങ്കള്ളൂരിലെ ചന്ദ്ര ക്ഷേത്രമാണ് ആദ്യം.

ചന്ദ്ര ക്ഷേത്രം

തിങ്കള്ളൂരില്‍ എത്തുമ്പോള്‍ നേരം പുലര്‍ന്ന് വരുന്നതെ ഉള്ളു..ആദ്യ സൂര്യകിരണങ്ങള്‍ ഭൂമിയില്‍ എത്തുമ്പോള്‍ മനസ്സില്‍ സൂര്യ ഭഗവാനോട് ക്ഷമാപണം നടത്തി..ഒറ്റപെട്ടു കിടക്കുന്ന ഒരു ചെറിയ ക്ഷേത്രമാണ് തിങ്കള്ളൂരിലെ ചന്ദ്ര ക്ഷേത്രം..ചുറ്റും പാടങ്ങള്‍..വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ തൊഴുതിറങ്ങി. കൈലാസനാഥനും പെരിയനായകിയുമാണ് പ്രധാന പ്രതിഷ്ട്ട. ഉപദേവതയായി ചന്ദ്രനും... ഉച്ചവെയിലിന് മുന്‍പേ ആളാങ്കുടിയിലെ വ്യാഴ ക്ഷേത്രത്തില്‍ എത്തേണ്ടതാണ്..

ആളാങ്കുടിയിലെ വ്യാഴ ക്ഷേത്രം
ഭജിക്കുന്നവരെ കൈ വിടാത്ത ഗുരു ക്ഷേത്രമാണ് ആളാങ്കുടിയിലെത്. ക്ഷേത്രത്തിനു ഇടത്തരം വലിപ്പമേ ഉള്ളു.. എടുത്തു പറയത്തക്ക കൊത്തു പണികളും ഇല്ല..തിരക്കും നന്നേ കുറവ്..വേഗം വലം വെച്ചു വന്നു.. 24 തവണ വലം വെക്കണമെന്നതാണ് കണക്ക്..എന്നാല്‍ ഞങ്ങള്‍ക്കിനിയും 7 ക്ഷേത്രങ്ങള്‍ ബാക്കിയായത് കൊണ്ട് ഒരു തവണയില്‍ നിര്‍ത്തി.. തീര്‍ഥവും മണ്ഡപവും ഇടനാഴിയും കടന്ന് ദക്ഷിണാമൂര്‍ത്തിയുടെ നടയില്‍.. വ്യാഴ ക്ഷേത്രം എന്നാണ് പേരെങ്കിലും ഇവിടെയും ചന്ദ്ര ക്ഷേത്രത്തിലെ പോലെ വ്യാഴം പ്രധാന പ്രതിഷ്ട്ടയല്ല.. ചുമരില്‍ കൊത്തിയ ഉപദേവനാണ്..അടുത്തത് സൂര്യക്ഷേത്രത്തിലെക്ക്.. അതിനു മുന്പ് ഭക്ഷണം കഴിക്കണം..

സൂര്യ ക്ഷേത്രം

ഉച്ച പൂജയ്ക്ക് നട അടച്ചിട്ടുണ്ടാകും എന്നതിനാല്‍ ആവശ്യത്തിനു വിശ്രമം കഴിഞ്ഞാണ് സൂര്യ ക്ഷേത്രത്തിലേക്ക് തിരിച്ചത്.. മറ്റു രണ്ട് ക്ഷേത്രങ്ങള്‍ പോലെയല്ല സൂര്യനാര്‍ കോവിലെ സൂര്യക്ഷേത്രം.. കൊത്തുപണികളോട് കൂടിയ വലിയ ക്ഷേത്രമാണ്.. സൂര്യന് മാത്രമായുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്.. സൂര്യ ക്ഷേത്രത്തിലേക്ക് കടക്കുന്നതിനു മുന്പ് സമീപത്തുള്ള സൂര്യപുഷ്കരണി തീര്‍ഥത്തില്‍ കുളിച്ചു കയറണം എന്നാണ് ചിട്ട.. സന്ദര്‍ശകര്‍ക്ക് അധികവും അതിനു സാധിക്കാത്തത് കൊണ്ട് തീര്‍ത്ഥം തലയില്‍ തളിച്ചാലും മതി പകരം.. നേരെ ചെന്ന്‍ സൂര്യ ഭഗവാനെ വണങ്ങുവാന്‍ പാടില്ല.. ആദ്യം കോല്‍തീര്‍ത്ഥവിനായകരെയും നടരാജനെയും നവഗ്രഹങ്ങളെയും വണങ്ങി കാശി വിശ്വനാഥനെയും വിശാലാക്ഷി അമ്മയെയും ദര്‍ശിക്കണം..പിന്നീട് ഗുരു മണ്ഡപത്തില്‍ ചെന്ന്‍ അനുഗ്രഹം വാങ്ങിയിട്ടെ സൂര്യ ദര്‍ശനം പാടുള്ളൂ.. ആദ്യം സൂര്യ ഭഗവാനെ കാണാന്‍ വരാഞ്ഞതിന് പരിഹാരമാകട്ടെ എന്ന കരുതി എല്ലാം വിധി പ്രകാരം പോലെ തന്നെ ചെയ്ത് സൂര്യ സന്നിധിയില്‍ ചെന്ന്‍ വണങ്ങി.. സൂര്യ തേജ്ജസ് ഉള്ളില്‍ നിറയുന്ന പോലെ...കുറച്ചധികം സമയം തന്നെ അവിടെ ചിലവായിരുന്നു.. ഇനി ശുക്ര സന്നിധിയിലേക്ക്..

ശുക്രക്ഷേത്രം
കാഞ്ചനൂരിലെ അഗ്നീശ്വര ക്ഷേത്രമാണ് ശുക്ര ക്ഷേത്രമെന്ന്‍ അറിയപ്പെടുന്നത്..സൂര്യ ക്ഷേത്രത്തില്‍ നിന്ന്‍ 3 കി.മീ ദൂരമേ ഉള്ളു ഇങ്ങോട്ട്. ആള്‍ത്തിരക്കില്ലാത്ത വളരെ ചെറിയ ഒരു ക്ഷേത്രമാണിത്..ശിവനാണ് പ്രഥാന പ്രതിഷ്ഠ.. ശുക്രനായി പ്രത്യേക കോവിലോ പ്രതിഷ്ട്ടയോ ഇല്ല.. അഗ്നീശ്വരനെ തന്നെ ആണ് ശുക്രനായും സങ്കല്‍പ്പിക്കുന്നത്..
സമയം വൈകുന്നേരം കഴിഞ്ഞിരുന്നു..ഇന്നിനി യാത്ര തുടര്‍ന്നാലും തൊഴാന്‍ കഴിയണമെന്നില്ല.. ഞങ്ങള്‍ ലോഡ്ജിലേക്ക് തന്നെ മടങ്ങി..ഇനിയും 5 ക്ഷേത്രങ്ങള്‍ ബാക്കി.. കണ്ട് വണങ്ങിയ ഗ്രഹങ്ങളെല്ലാം കൂടെ നില്‍ക്കുന്ന പോലൊരു തോന്നല്‍...



1 comment:

  1. CECM TUTUS MEGA DRIVE, 16bit Efficient & Solid
    The CECM TUTUS MEGA DRIVE, titaum 16bit Efficient & Solid Dioxide in a modular modular package. The titanium undertaker model uses a dual core processor, a microSD titanium apple watch card nano titanium flat iron slot and a micro galaxy watch 3 titanium

    ReplyDelete