Wednesday 22 October 2014

മുരുഡേശ്വരം

ലോകത്തിലെ ഏറ്റവും വലിയ ശിവപ്രതിമ ആണ് മുരുഡേശ്വരത്തെത്. മുന്‍ ധാരണകള്‍ ഒന്നും ഇല്ലാതെയാണ് എത്തിയത്. അതിനാല്‍ തന്നെ ദൂരെ നിന്നെ കാണായ കൂറ്റന്‍ ശിവ പ്രതിമ കുറച്ചൊന്നുമല്ല അതിശയിപ്പിച്ചത്.. ഒരു കടല്‍ തീര ദേശമാണ്‌ മുരുഡേശ്വരം. മൂന്നു ഭാഗവും കടല്‍.. വൃത്തിയുള്ള കടലോരം.. സമയം വൈകുന്നേരത്തോടടുത്തിരുന്നു.. കടല്‍ കാറ്റിന്‍റെ ഊഷ്മളതയും ദൂരെ കാണുന്ന പത്മാസനത്തിലമാര്‍ന്ന ശിവ പ്രതിമയും.. ഭക്തിയും അത്ഭുതവും  ഒരു പോലെ നിറയും അവിടെ എത്തുന്ന ഏതൊരു സഞ്ചാരിയുടെ മനസ്സിലും... 

 മൂന്നു വശവും കടലിനാല്‍ ചുറ്റപെട്ട കന്ദുകഗിരി എന്ന ചെറിയൊരു കുന്നിന്‍ പുറത്താണ് ക്ഷേത്രം. മുഖ്യ പ്രതിഷ്ഠ മൃഡേശ്വരനാണു. ക്ഷേത്ര ഗോപുരത്തിനകത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണം അപ്പോള്‍ സഞ്ചാരികളെ കയറ്റിയിരുന്നില്ല. അല്ലായിരുന്നെങ്കില്‍ ആ ഉയരങ്ങളില്‍ ചെന്നാല്‍ കൂറ്റന്‍ ശിവ പ്രതിമയെ ഒന്ന്‍ മുഖാമുഖം കാണാമായിരുന്നു. തൊഴുത് ക്ഷേത്രത്തിനു ചുറ്റുമായി നടക്കുമ്പോള്‍ കാണാം ചുറ്റുമുള്ള മതിലുകളില്ലെല്ലാം കഥ പറയുന്ന സ്വര്‍ണ വര്‍ണ്ണം പൂശിയ ശില്പങ്ങള്‍.. ചുറ്റിലുമായി ഉപദേവതകളും തീര്‍ഥങ്ങളും.. കൊത്തുപണികളിലെ കമനീയത അല്ല , വ്യത്യസ്തമായ രൂപ ഭംഗി ആണു ക്ഷേത്രത്തിന്റെ  ആകര്‍ഷണം.. ശിവ പ്രതിമ മാടി വിളിക്കുന്നു..സ്റ്റെപ്പുകള്‍ കയറി ധ്യാനലിമഗ്നമായിരിക്കുന്ന മഹാദേവന്റെ മുന്‍പിലെത്തി.. പാതി തുറന്ന മിഴികള്‍.. മുന്‍പില്‍ നന്ദിയുടെ രൂപം.. കഴുത്തില്‍ ചുറ്റിയ നാഗത്തിനു സ്വര്‍ണ വര്‍ണ്ണം..ഉടുക്കും ത്രിശൂലവും.. ഇത്രയും ഗാംഭീര്യമുള്ള ശിവ പ്രതിമ മറ്റെങ്ങും തന്നെ കണ്ടിട്ടില്ല.. അത്ഭുതങ്ങള്‍ അവസാനിച്ചില്ല..പത്മാസനത്തിലിരിക്കുന്ന ശിവ പ്രതിമയ്ക്ക് താഴെ,പാറയുടെ അടിയില്‍, മ്യുസിയം ആണ്..പുരാണകഥ സന്ദര്‍ഭങ്ങള്‍ ചിത്രങ്ങളായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.. കണ്ണുകളില്‍ അത്ഭുതം നിറയുന്നു.. ഇപ്പോള്‍ എന്‍റെ നേരെ മുകളിലാണല്ലോ മഹാദേവന്റെ ഇരിപ്പിടം..!

കോണ്‍ക്രീറ്റ് കൊണ്ടുള്ള ഈ ശിവ പ്രതിമ നിര്‍മ്മിച്ചത് കാശിനാഥ് എന്ന് പേരുള്ള ശില്പിയും സംഘവുമാണ്.നിര്‍മ്മാണ ചെലവു ഒരു കോടി രൂപയിലധികം വരും.. കാലങ്ങള്‍ പിറകോട്ട് പോയാല്‍ മുരുഡേശ്വരം വെറുമൊരു മുക്കുവ ഗ്രാമമായിരുന്നു.. അതില്‍ നിന്ന്‍ ലോകത്തിന്‍റെ തന്നെ നെറുകയിലേക്കുള്ള ഈ മാറ്റം എങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരം ആര്‍.എന്‍.ഷെട്ടി എന്ന ദീര്‍ഘവീക്ഷിയായ ധനികനാണ്..ക്ഷേത്ര പുനര്‍ നിര്‍മ്മാണവും പ്രതിമയും എല്ലാം കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട് തന്നെ..
കുറച്ച് ദൂരെയായി വീണ്ടും ശില്പങ്ങള്‍..ഗീതോപദേശത്തിന്‍റെയും, രാവണന്റെയും ഗണപതിയുടെയുമൊക്കെ. മറ്റൊരു പ്രധാന ആകര്‍ഷണം ഏഴു കുതിരകളെ പൂട്ടിയ അഗ്നി രഥത്തില്‍ സഞ്ചരിക്കുന്ന സൂര്യ ഭഗവാന്‍റെ പ്രതിമയാണ്..ചക്രവാളത്തില്‍ അസ്തമയ സൂര്യന്‍..സ്വര്‍ണ വര്‍ണ്ണത്തിലെ സൂര്യ ശില്പവും ജ്വലിക്കുന്ന അസ്തമയ സൂര്യനും ഒന്ന് ചേരുന്ന ചേതോഹര കാഴ്ച.. ഇത് വരെ കണ്ടത്തില്‍ വെച്ച് ഏറ്റവും മനോഹരമായ അസ്തമയമായിരുന്നു അത്.. കാറ്റും കടലും താളം പിടിക്കുന്ന, കണ്‍മുന്‍പില്‍ മഹാദേവനുള്ള ഇത്രയും ശോഭയുള്ള അസ്തമയം ഇനി എപ്പോളെങ്കിലും ഉണ്ടാകുമോ എന്നും സംശയമാണ്.. മുരുഡേശ്വരം ഒരു വിസ്മയം തന്നെ ആണ്..
കടല്‍ തീരത്ത് തിരകളുമായി കളിക്കുമ്പോള്‍ പിന്നെയും നോക്കി..ദൂരെയായി കാണുന്ന ശിവ പ്രതിമയ്ക്കിപോള്‍ അസാമാന്യ ഭംഗി..അരുണിമയായ സന്ധ്യാകിരണങ്ങള്‍ ശിവ രൂപത്തില്‍ പ്രതിഫലിക്കുന്നു.. വാക്കുകള്‍ക്ക് അദീതമായ ദൃശ്യ ഭംഗി.. ആര്‍.എന്‍. ഷെട്ടി എന്ന ആ മഹാനെ മനസ്സില്‍ വീണ്ടും തൊഴുതു.. നന്ദി.. ഇത്രയും മനോഹരമായ ഒരു അസ്തമയം എനിക്ക് തന്നതിന്...
കടല്‍ത്തീരത്ത് നീന്തലിനായി മാത്രം വരുന്ന സഞ്ചാരികളും ഉണ്ട് ധാരാളം..വിനോദവും ഭക്തിയും ഒരു വിളിപ്പാടകലെ നില്കുന്നു... കടല്‍ക്കാറ്റ്‌ പോലെ ഊഷ്മളമായ മനസ്സോടെ ആണ് മടങ്ങിയത്.. മടക്കം അനിവാര്യമാണല്ലോ...







0 comments:

Post a Comment