Saturday 13 September 2014

മൈസൂരിലേക്ക്.....

ചിങ്ങ വെയിലിനൊപ്പമെത്താന്‍ മഴ ചിണുങ്ങി കരഞ്ഞ ഒരു ഓണ നാളിലാണ്‌ മൈസൂര്‍ -ശ്രാവണബാലഗോള യാത്ര  ആരംഭിച്ചത്.പല തവണ മുന്‍പേ പോയതാണെങ്കിലും പുതുമ നഷ്ട്ടപെടാത്ത  കാഴ്ചകളാണ് മൈസൂര്‍ എന്നും ഞങ്ങള്‍ക്കായി കാത്തു വെച്ചത്.പതിവു പോലെ രാത്രി ആയിരുന്നു യാത്ര തുടങ്ങിയത്. പരിചിതമായ മുഖങ്ങള്‍.പതിവു തെറ്റാതെയുള്ള യാത്ര.ഗണേശോല്‍സവത്തിന്റെ  ഇനിയും തീര്‍ന്നിട്ടില്ലാത്ത ആഘോഷങ്ങളും ആരവങ്ങളും ഉണ്ടായിരുന്നു വഴി നിറയെ..പുലര്‍ച്ചെയോടെ ഞങ്ങള്‍ മൈസൂരിലെത്തി.ഉറക്കച്ചടവോടെ ആദ്യ പ്രഭാതം.യാത്രയുടെ ക്ഷീണത്തെ  തണുത്തുറഞ്ഞ വെള്ളം കൊണ്ട് കഴുകി കളഞ്ഞു .എങ്കിലും ഉറക്കം അവിടവിടെയായി കണ്ണില്‍ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു.ആദ്യം ഇറങ്ങിയത് സെന്റ്‌.ഫിലോമിന ചര്‍ച്ചിലേക്കായിരുന്നു.

സെന്റ്‌.ഫിലോമിന ചര്‍ച്ച്


റൂമില്‍ നിന്ന്‍ നടക്കാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളു ചര്‍ച്ചിലേക്ക്.പ്രവേശന ഫീസോ മൊബൈലിനും  ക്യാമറയ്ക്കും പ്രത്യേകിച്ച് നിയന്ത്രണങ്ങളൊ ഇല്ല.1936 ല്‍ പണി കഴിപ്പിച്ചതാണ്‌ ചര്‍ച്ച്. മേല്‍കൂരയില്‍ ചിത്രപണികളോടു കൂടിയ ഗ്ലാസുകള്‍ വിവിധ നിറങ്ങളുമായി ഉള്‍ഭാഗം മനോഹരമാക്കുന്നു. ക്രിസ്തുവിന്‍റെ ജനനവും ക്രൂശു മരണവും ഉയിര്‍ത്തെഴുന്നേല്‍പ്പുമെല്ലാം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.താഴോട്ട് വീണ്ടും പടികളിറങ്ങി ചെല്ലാം.പലപ്പോഴായി വന്നു പോയ സന്ദര്‍ശകര്‍ ചുമരുകളില്‍ കുത്തി കുറിച്ചത് കാണാം എല്ലായിടത്തും..താഴേക്ക് പിന്നെയും നില ഉണ്ടെന്ന്‍ കാണാം എങ്കിലും അങ്ങോട്ടായി വഴികളൊന്നും കണ്ടില്ല. മറ്റൊരു വഴിയിലൂടെ പുറത്ത് കടന്ന്‍ ഞങ്ങള്‍ വീണ്ടും പള്ളിയെ ഒന്ന് ചുറ്റി കണ്ടു.പുറത്ത് ചെരുപ്പുകളും കരകൌശല സാധനങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്.ചെറിയ ചില പര്‍ച്ചെസിംഗ് ഒക്കെ നടത്തി ഞങ്ങള്‍ റൂമിലേക്ക് തിരിച്ചു നടന്നു.ഇന്ന് കണ്ടു തീര്‍ക്കാന്‍ മൃഗശാലയും കൊട്ടാരവും കൂടെ ഉണ്ട്.ഒട്ടും സമയം കളയാതെ ഞങ്ങള്‍ മൃഗശാലയിലേക്ക് തിരിച്ചു.

മൃഗശാലയില്‍

മുന്പ് പോയപ്പോള്‍ ഉള്ളതിലുമധികം തിരക്കായിരുന്നു മൃഗശാലയില്‍.അതില്‍ ഭൂരിപക്ഷവും മലയാളികള്‍ തന്നെ.പല മലയാളങ്ങള്‍.തൃശൂരിന്റെയും കോഴിക്കൊടിന്റെയും അങ്ങനെ വേര്‍ത്തിരിച്ച്‌ അറിയാവുന്ന പല ശൈലികള്‍.50 രൂപയുടെ പ്രവേശന ടിക്കറ്റുമെടുത്ത് ഞങ്ങള്‍ അകത്തു കയറി.ക്യാമറയ്ക്ക് പ്രത്യേക ഫീസുണ്ട്.എന്നാല്‍ മൊബൈല്‍ ക്യാമറയ്ക്ക് നിയന്ത്രണമൊന്നുമില്ല.അകത്തു കടന്നാല്‍ ആദ്യം പക്ഷികളുടെ വിസ്മയ ലോകമാണ്.കുഞ്ഞു ലവ് ബേര്‍ഡ്സ് കള്‍ മുതല്‍ പേരറിയാത്ത ഭീമന്‍ പക്ഷികള്‍ വരെ.മലമുഴക്കി വേഴാമ്പലും എമുവും പച്ചവര്‍ണ്ണപക്ഷികളും വെള്ളമയിലും തുടങ്ങി പക്ഷികളുടെ മാത്രമായ ഇത് വരെ കാണാത്ത  ഒരു   ലോകം.



                                    

പിന്നെയും ഉണ്ടായിരുന്നു കാഴ്ചകള്‍ ഏറെ.കടുവയും കാട്ടുപോത്തും ജിറാഫുമെല്ലാം ഞങ്ങളെ ഗൗനിക്കാതെ അവരുടെതായ ലോകത്ത് വിരാജിക്കുന്നുണ്ടായിരുന്നു.

                                     


മുന്‍പ് വന്നപ്പോള്‍ കണ്ട ആള്‍കുരങ്ങിനെ ആയിരുന്നു ഞങ്ങളെല്ലാവരും ആകാംക്ഷയോടെ തിരഞ്ഞത്.ഒരു വലിയ മനുഷ്യന്‍റെ ചേഷ്ടകളും രൂപവുമായിരുന്നു അതിനു.അത്ഭുതപെടുത്തുന്നത്ര സമാനത മനുഷ്യനുമായിട്ട്.ഇത്തവണ എന്നാല്‍ അതിനു പകരം മറ്റൊരു ആള്‍കുരങ്ങായിരുന്നു.വലുപ്പത്തില്‍ കുറച്ചു കൂടെ ചെറുത്.മുന്‍പ് ഉണ്ടായിരുന്നതിന്റെ അത്ര മനുഷ്യനുമായി രൂപ സാദൃശ്യം ഇല്ലെങ്കിലും ഫോട്ടോ എടുക്കാനും മറ്റുമായി മറ്റുള്ള സ്ഥലങ്ങളെക്കാള്‍ തിരക്കവിടെ കൂടുതലായിരുന്നു .പിന്നെയും ഉണ്ടായിരുന്നു ഒറാന്ഗൂട്ടാനും ചിമ്പാന്‍സിയും ഒക്കെ.
ഉച്ച മയക്കത്തില്‍ ആയിരുന്ന ചീറ്റപ്പുലി ബഹളം കാരണം ഉണര്‍ന്ന്‍ നീരസത്തോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.





തലയെടുപ്പോടെ സീബ്ര കൂട്ടങ്ങള്‍..മാനുകള്‍..കൂട്ടത്തില്‍ വേറിട്ടൊരു വെള്ള മാനും..കരടിയും ചെന്നായും എന്നു വേണ്ട കാട്ടു മൃഗങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്നതെല്ലാം തന്നെ അവിടെ ഉണ്ടായിരുന്നു.ആദ്യ കാഴ്ച്ചയുടെ ആവേശത്തില്‍ മറന്നു പോയ വിശപ്പ് സര്‍വ്വശക്തിയോടെയും തിരിച്ചെത്തിയിരുന്നു.ഉച്ചവെയിലിന്റെ ക്ഷീണവും കണ്ടാലും തീരാത്ത കാഴ്ചകളും..
വിശദമായ നിരീക്ഷണത്തിനു നില്‍ക്കാതെ നടത്തം കുറച്ചൊന്നു വേഗത്തിലാക്കി..ഇടയ്ക്ക് പലതരം പാമ്പുകള്‍ ചേര്‍ന്നൊരുക്കിയ കാഴ്ചയുടെ മറ്റൊരു വിരുന്നും .പിന്നെയും നടന്നപ്പോള്‍  വെയില്‍ കാഞ്ഞു കിടക്കുന്ന നിരവധി മുതലകള്‍.ഇറങ്ങാന്‍ നേരത്താണ് എന്തോ ചിന്തയില്‍ മുഴുകി ഇരിക്കുന്ന കാട്ടിലെ രാജാവിനെ കണ്ടത്.അടുത്ത് തന്നെ ആഫ്രിക്കന്‍ ആനകളും.പിന്നെയും കാഴ്ചകള്‍ ബാക്കിയുണ്ടായിരുന്നെങ്കിലും സമയവും വിശപ്പും സമ്മതിക്കാത്തത് കൊണ്ട് ഞങ്ങള്‍ തിരിച്ചിറങ്ങി..ബസ്സിലേക്കും പിന്നെ റൂമിലേക്കും...ഭക്ഷണം കഴിച്ച് വിശ്രമത്തിന് നില്‍ക്കാതെ ഞങ്ങള്‍ വീണ്ടും കാഴ്ചകള്‍ തേടി ഇറങ്ങി..മൈസൂര്‍ കൊട്ടാരമായിരുന്നു ലക്ഷ്യം.

മൈസൂര്‍ പാലസിലേക്ക് ...



ആദ്യമേ നിര്‍ദ്ദേശമുണ്ടായിരുന്നതിനാല്‍ ചെരിപ്പ് ബസ്സില്‍ അഴിച്ചു വെച്ചാണ് ഞങ്ങള്‍ ഇറങ്ങിയത്.പൈസ കൊടുത്ത് സൂക്ഷിക്കാന്‍ സ്ഥലമുണ്ട് എങ്കിലും സമയം കുറെ നഷ്ട്ടമാകും.ഫോട്ടോഗ്രഫിക്ക് കര്‍ശന നിയന്ത്രണമുണ്ട് പാലസിനുള്ളില്‍.പ്രധാന ഗേറ്റ് കടന്നാല്‍ പുറമേ നിന്ന്‍ പാലസിന്റെ ഫോട്ടോകള്‍ എടുക്കാം.നടന്നു കാണാന്‍ മടിയുള്ളവര്‍ക്ക്  പാലസിനു ചുറ്റും കാണാന്‍  പ്രത്യേക വാഹനമുണ്ട്.

ഈ കൊട്ടാരത്തിന്റെ ശില്പ ഭംഗി കാണാനും ചരിത്രമറിയാനുമായി മാത്രം മൈസൂരിലെക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം മതി മൈസൂര്‍ കൊട്ടാരത്തിന്റെ പ്രാധാന്യം വ്യക്തമാകാന്‍.
വാടിയാര്‍ രാജവംശത്തിനായി 1897 ല്‍ ആണു മൈസൂര്‍ കൊട്ടാരത്തിന്റെ നിര്‍മാണം തുടങ്ങിയത്.1912 ല്‍ പണി പൂര്‍ത്തിയായ കൊട്ടാരം ഹിന്ദു-മുസ്ലിം-രാജ്പുട്ട്-ഗോതിക് നിര്‍മ്മാണ ശൈലിയില്‍ ആണു നിര്‍മ്മിച്ചിരിക്കുന്നത്. ഗ്ലാസ് പെയിന്റിംഗ് ദര്‍ബാര്‍ ഹാളുകളിലെ മേല്കൂരയ്ക്ക് മോടി കൂട്ടുന്നു.3 നിലയുള്ള കൊട്ടാരത്തിലെ ചിത്ര പണികളും അലങ്കാരങ്ങളും അതിശയിപ്പിക്കുന്നതാണ്.പല തരത്തിലുള്ള അലങ്കാര വിളക്കുകളും കിടപിടിക്കാനാത്ത കൊത്തു പണികളോടു കൂടിയ രാജകീയമായ ഇരിപ്പിടങ്ങളും.രാജവംശത്തിന്റെ ഫോട്ടോകളും പെയിന്റിങ്ങുകളും ഗാലറിയില്‍ പ്രദര്‍ശനത്തിനു വെച്ചിട്ടുണ്ട്.കൊട്ടാരത്തിനകത്ത് തന്നെ ഒരു കല്യാണ മണ്ഡപവും രണ്ടു ദര്‍ബാര്‍ ഹാളുകളും ഉണ്ട്.ഇവിടെ എത്തുന്ന സഞ്ചാരികളെ ഒരിക്കലും നിരാശപെടുതാത്ത വിധമാണ് കൊട്ടാരത്തിന്‍റെ രൂപ ഭംഗി.
കൊട്ടാരത്തിനു പുറത്തിറങ്ങിയാല്‍ ചുറ്റുമായുള്ള പൂന്തോട്ടം നടന്നു കാണാം.അലങ്കരിച്ച ആനപുറത്ത് പണം കൊടുത്ത് കയറുകയുമാകാം.കൊമ്പൌണ്ടിനകത്തു തന്നെ 12 ക്ഷേത്രങ്ങളുണ്ട്.ചരിത്രം തിരഞ്ഞു വരുന്ന വിദേശികള്‍ക്ക് മുന്‍പില്‍ ഗൈഡുകള്‍ ഓരോന്നിന്റെയും കഥകള്‍ നിരത്തുന്നു..കുറച്ച് ഷോപ്പിംഗ്‌ ലക്ഷ്യം വെച്ച് ഞങ്ങള്‍ കൊട്ടാരത്തില്‍ നിന്ന്‍ പുറത്തിറങ്ങി.ഇതു കൂടെ ആയാല്‍ ഇന്നത്തെ കാഴ്ചകള്‍ കഴിഞ്ഞു..ഇനി വിശ്രമം..നാളെ വീണ്ടും കാണാകാഴ്ചകളിലേക്ക്..




0 comments:

Post a Comment