Tuesday 21 October 2014

മൈസൂര്‍- ശ്രാവണ ബാലഗോള

മൈസൂരിലെ രണ്ടാമത്തെ പ്രഭാതത്തിലേക്ക് കണ്ണു തുറക്കുമ്പോള്‍ തലേ ദിവസത്തെ ക്ഷീണമോ ഉറക്കച്ചടവോ അല്പം പോലും ബാക്കി ഉണ്ടായിരുന്നില്ല..മറ്റെല്ലാവരും ഉണര്‍ന്ന്‍ റെഡി ആയിരുന്നു ഞാന്‍ എണീക്കുമ്പോഴെക്ക്.പെട്ടെന്ന്‍ തന്നെ റെഡി ആയി ഭക്ഷണവും കഴിച്ച് ഞങ്ങള്‍ കാഴ്ചകള്‍ തേടി ഇറങ്ങി.ആദ്യം ടിപ്പുവിന്‍റെ സമ്മര്‍ പാലസ്.

ടിപ്പുവിന്‍റെ സമ്മര്‍ പാലസ്


പ്രവേശന ഫീസ്‌ 5 രൂപ.മൈസൂര്‍ പാലസ് കണ്ടിറങ്ങിയത് കൊണ്ടാകണം സമ്മര്‍ പാലസിനെ പാലസ് എന്ന്‍ വിളിക്കാന്‍ തോന്നിയില്ല.ടിപ്പു സുല്‍ത്താന്‍ ഉപയോഗിച്ച പാത്രങ്ങളും വസ്ത്രങ്ങളുമൊക്കെ പ്രദര്‍ശനത്തിനു വെച്ചിട്ടുണ്ട്.ഒന്നിനും ഒരു രാജകീയതയില്ല.കുറച്ചു അപൂര്‍വ്വമായ പെയിന്റിംഗുകളും ഉണ്ട്.അലസമായി എല്ലാം ഒന്ന് നോക്കി ഞങ്ങള്‍.വളരെ കുറച്ച് ഭാഗങ്ങളിലേക്കെ സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളൂ.പാലസിന്‍റെ പൂര്‍ണമായ ഒരു ചിത്രം അത് കൊണ്ട് കിട്ടിയില്ല.പാലസിന് പുറത്ത് കുതിര സവാരിക്കായി കുതിരകള്‍ അണിഞ്ഞൊരുങ്ങി നില്കുന്നുണ്ട്.കുതിരപ്പുറത്ത് ഇരുന്ന്‍ ഫോട്ടോ എടുക്കാന്‍ മാത്രമാണെങ്കില്‍ 20 രൂപ കൊടുത്താല്‍ മതി.അതല്ല കുതിര പുറത്ത് ഒന്ന് കറങ്ങി വരണം എന്നാണെങ്കില്‍ 50 രൂപ.സമ്മര്‍ പാലസില്‍ നിന്ന്‍ ടിപ്പുവിന്‍റെ ശവകുടീരവും കണ്ടു ത്രിവേണി സംഗമത്തിലേക്ക്..

ത്രിവേണി സംഗമം



കാവേരി, ഹേമാവതി, ലോക പാവനി എന്നീ മൂന്നു പുണ്യ നദികളുടെ സംഗമ സ്ഥാനമാണ്ശ്രീരംഗപട്ടണയിലെ ത്രിവേണി സംഗമം. സമീപത്തായി ധാരാളം കടകളുമുണ്ട്. നദിയില്‍ ശിവലിംഗങ്ങള്‍ കാണാം..ഹിന്ദു മത വിശ്വാസ പ്രകാരമുള്ള പുണ്യ സ്ഥലമായത് കൊണ്ട് തന്നെ പൂജാ സാധനങ്ങളും കര്‍മ്മങ്ങള്‍ ചെയ്യാനിരിക്കുന്നവരെയും ഉണ്ട് സമീപത്ത്...കൂടെ വന്നവര്‍ കിട്ടിയ അവസരം പാഴാക്കാതെ കുളിക്കാനിറങ്ങി. സമ്മര്‍ പാലസില്‍ നിന്ന്‍ വളരെ അടുത്താണെന്നത് കൊണ്ട് തന്നെയാണ് ഇവിടെ ഇത്ര സന്ദര്‍ശകര്‍..അല്ലായിരുന്നെങ്കില്‍ കാഴ്ച്ചക്കാര്‍കായി അധികമൊന്നും ഒരുക്കി വെച്ചിട്ടില്ല ഇവിടം.

ശ്രാവണ ബലഗോള


ശ്രാവണബാലഗോളയിലെക്കുള്ള ഞങ്ങളുടെ ആദ്യ യാത്രയായിരുന്നു അത്.മൈസൂരില്‍ നിന്ന്‍ 100 കി.മീ. അകലെയുള്ള ശ്രാവണബാലഗോള ജൈന തീര്‍ഥാടന കേന്ദ്രങ്ങളില്‍ പ്രധാനമാണ്.ബാഹുബലി എന്നുകൂടി പേരുള്ള കൂറ്റന്‍ ഗോമതേശ്വര പ്രതിമയുടെ പേരിലാണ് ഇവിടം പ്രശസ്തം.പോകുന്ന വഴിയുള്ള കാഴ്ചകള്‍ക്കിടയില്‍ കാണാം  മലമുകളിലായുള്ള ബാഹുബലിയുടെ കൂറ്റന്‍ പ്രതിമ. ഉച്ചവെയില്‍ കത്തി നില്‍ക്കുന്ന സമയം..ഞങ്ങള്‍ക്ക് എത്തിച്ചേരേണ്ട ഉയരം കണ്ടപ്പോള്‍ ദൈവമേ എന്നറിയാതെ വിളിച്ചുപോയി..ബസ്സ് വീണ്ടും ഒരു വളവു കൂടെ കടന്നപ്പോള്‍ മുകളിലെക്കായി കുത്തനെ എന്നോണം കയറി പോകുന്ന പടികള്‍ കാണാനായി. .കുറച്ചു കൂടെ മുന്‍പില്‍ ആയാണ് ബസ്‌ നിര്‍ത്തിയത്..ഞങ്ങള്‍ വരുമ്പോള്‍ കണ്ട സ്റെപ്പുകള്‍ക്ക് പകരം മറ്റൊരു വഴിയിലൂടെയാണ് ഞങ്ങള്‍ പോകാനോരുങ്ങിയത്..പകുതി പേരും ഒടുക്കമെവിടെ എന്നു കാണാനാവാത്ത പടികള്‍ കണ്ടു തൃപ്തിയടഞ്ഞു കയറുന്നില്ലെന്ന്‍ തീരുമാനിച്ചു..ബാക്കിയുള്ളവരില്‍ ചിലരൊക്കെ ഞങ്ങളെ പോലെ പൊരി വെയിലില്‍ ഇവിടെ എത്തപെട്ട സഞ്ചാരികള്‍ക്കായി വെച്ചിരിക്കുന്ന തൊപ്പികളും സോക്ക്സും വാങ്ങി വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി. ഒരു വിശ്വാസത്തിന്‍റെ പുറത്ത് ഇതൊന്നുമില്ലാതെ തന്നെ ഞങ്ങള്‍ കുറച്ചു പേര്‍ കയറാന്‍ തുടങ്ങി..പൊരിവെയിലിന്‍റെ ചൂടൊന്നും പടികളില്‍ ഇല്ല..ശ്രദ്ധിച്ചില്ലെങ്കില്‍ തെന്നി പോകും എന്നൊഴിച്ചാല്‍ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല  പടികള്‍ കയറാന്‍..
വളരെ ഉത്സാഹത്തില്‍ തന്നെ ആയിരുന്നു ഞങ്ങള്‍..പടികള്‍ എണ്ണിയാണു കയറാന്‍ തുടങ്ങിയതെങ്കിലും പലയിടത്തായി തെറ്റിയിരുന്നു..എങ്കിലും ഏകദേശം 500 സ്റെപ്പുകള്‍ കയറിയപോള്‍ ഒരു ചെറിയ ക്ഷേത്രം പോലെ ഒന്ന്‍..അവിടെ നിന്ന്‍ താഴോട്ട് നോക്കിയാലുള്ള കാഴ്ചകള്‍ മനോഹരമായിരുന്നു..മുകളില്‍ പോയി തിരിച്ചു വരുമ്പോള്‍ ബാക്കി കാഴ്ചകള്‍ കാണാം എന്നു തീരുമാനിച്ച് ഞങ്ങള്‍ വീണ്ടും മുകളിലോട്ടു കയറി..
 
കയ്യില്‍ വെള്ളം എടുക്കാതിരുന്നതില്‍ കുറ്റബോധം തോന്നാതിരുന്നില്ല.എടുത്തു പറയേണ്ട ഒന്ന്‍ ഒരാള്‍ക്ക് പോലും മറ്റു ക്ഷീണമൊന്നും തോന്നിയിരുന്നില്ല എന്നതാണ്. 650 ഓളം വരുന്ന പടികള്‍ കയറി ഏറ്റവും മുകളില്‍ എത്തിയാല്‍ കാണാം ഗോമതേശ്വര  ബാഹുബലിയുടെ ഒറ്റശിലയില്‍ തീര്‍ത്ത 17 മീ. ഉയരം വരുന്ന   കൂറ്റന്‍ പ്രതിമ. 20 കി.മീ അകലെ നിന്ന് പോലും വ്യക്തമായി കാണത്തക്ക വിധമാണ് പ്രതിമ. ഒരു വ്യാഴവട്ടം കൂടുമ്പോള്‍ ഇവിടെ നടക്കുന്ന 'മഹാമസ്തകാഭിഷേകം' ഏറെ പ്രശസ്തമാണ്. ആയിരക്കണക്കിന് കുടം പാല്‍, ഇളനീര്‍, നെയ്യ്, തൈര്, കുങ്കുമം, ശര്‍ക്കര, നേന്ത്രപ്പഴം, ചന്ദനകുഴമ്പ് എന്നിവ കൊണ്ട് ഗോമതേശ്വര പ്രതിമയെ അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്‌.

          ഒറ്റകല്ലില്‍ തീര്‍ത്ത പ്രതിമയ്ക്ക് ശാന്തമായ മുഖഭാവം ആണു. കയോട്സര്‍ഗ എന്ന ധ്യാന രൂപത്തില്‍ ഉള്ള പ്രതിമ വിവസ്ത്രമാണ്. കണ്ണുകള്‍ ലോകത്തെ നോക്കുന്നത് പോലെ തുറന്നിരിക്കുന്നു. നീളം കൂടിയ വലിയ കാതുകള്‍ ഗൗതമ ബുദ്ധനെ ഓര്‍മിപ്പിക്കും. 24 ജൈന തീര്‍ഥങ്കരന്മാരില്‍ പ്രഥമ സ്ഥാനീയനായ അദിനാതന്‍റെ പുത്രനാണ് ബാഹുബലി.
പ്രതിമയ്ക്ക് ചുറ്റുമായുള്ള ഹാളില്‍ തീര്‍ഥങ്കരന്മാരുടെ വിവിധ ചിത്രങ്ങള്‍ കാണാം. നിശബ്ദമായി ധ്യാനത്തിലിരിക്കുന്ന വിശ്വാസികളുണ്ട് ക്ഷേത്രത്തിനകത്ത്. ക്ഷേത്രത്തിലങ്ങോളം നിലത്തും ചുമരുകളിലുമായി ആലേഖനങ്ങള്‍ കാണാം.മുകളില്‍ നിന്ന്‍ തിരിച്ചിറങ്ങുന്ന വഴി ഇടതു വശത്തായി തൂണുകളോട് കൂടിയ മണ്ഡപം പോലൊന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട ശ്രീകോവില്‍ പോലൊന്നും.പിന്നെയും എന്തൊക്കെയോ ഒളിപിച്ചു വെച്ചിട്ടുണ്ട് ആ സ്ഥലം എന്നൊരു തോന്നല്‍.അത് വരെ കൂടെ ഉണ്ടായിരുന്നവര്‍ പോലും ക്ഷീണിച്ചിരുന്നതിനാല്‍ പിന്നെ ഒറ്റയ്ക്ക് കുറച്ചു നടന്നു.പിന്നെയും മുകളിലേക്ക് കയറി പോകുന്ന സ്റെപ്പുകള്‍..പാതി കയറിയപ്പോള്‍ മനസിലായി അതും പ്രതിമയുടെ അടുത്തേക്കുള്ള വഴി തന്നെ ആണെന്ന്‍.


 

ചില സ്ഥലങ്ങള്‍ ഇങ്ങനെ ആണു..വല്ലാത്തൊരു ഊര്‍ജ്ജം നിറയ്ക്കും അവ നമ്മുടെ ഉള്ളില്‍..അങ്ങനുള്ള അപൂര്‍വ്വം സ്ഥലങ്ങളില്‍ ഒന്നാണിതെന്ന്‍ തിരിച്ചറിയുകയായിരുന്നു..ഒട്ടും മനസ്സുണ്ടായിരുന്നില്ല  തിരിച്ചിറങ്ങാന്‍.. എങ്കിലും പറഞ്ഞ സമയ പരിമിധി ഒക്കെ കഴിഞ്ഞത് കൊണ്ട് തിരിച്ചിറങ്ങി.. വീണ്ടും വരും... മനസ്സുറപ്പിച്ചു പറഞ്ഞു...വരാതിരിക്കാനാവില്ല...




 



0 comments:

Post a Comment