Monday 27 October 2014

ചെട്ടിനാട്- ചരിത്രത്തിന്‍റെ കാണാകാഴ്ചകളിലേക്ക് ഒരു യാത്ര


          ഓരോ യാത്രയും ഓരോ അനുഭവമാണ്..കാഴ്ചകളുടെ ഉത്സവം തേടിയുള്ള യാത്രകളില്‍ ഓരോന്നിലും തോന്നാറുണ്ട് അദൃശ്യമായ ചരടിനാല്‍ ഞാന്‍ പണ്ടേ ആ സ്ഥലങ്ങളുമായി ബന്ധിപ്പിക്കപെട്ടിരുന്നു എന്ന്‍... പൊയ്പ്പോയ ജന്മങ്ങള്‍ ബാക്കി വെച്ച കാഴ്ചകള്‍ ആണത്രേ നമ്മെ ഓരോ യാത്രയ്ക്കും പ്രേരിപ്പിക്കുന്നത്.. അതെ, ശരിയാണ്.. ചില സ്ഥലങ്ങള്‍ മുന്‍പെന്നോ വന്നുവെന്ന തോന്നലാണ് ഉണ്ടാക്കുന്നത്.. അത്തരം ഒന്നായിരുന്നു ചെട്ടിനാടും.. ചെട്ടിനാട്ടെ സമ്പന്നരായ പ്രഭുക്കളുടെ കഥകള്‍ കേട്ട് വളര്‍ന്ന ഒരു ബാല്യമുണ്ടായിരുന്നു എനിക്ക്.. ചെട്ടിനാടെന്നാല്‍ എനിക്കന്നൊരു മാന്ത്രിക ലോകമായിരുന്നു.. പറഞ്ഞു കേട്ട കഥകളുടെ കൂടെ എന്‍റെ തന്നെ ഭാവനയും ചേര്‍ന്നപ്പോള്‍ ചെട്ടിനാട്ടെ ഓരോ വീടും എനിക്ക് രാജകൊട്ടാരങ്ങളായി.. ഓരോ കൊട്ടാരത്തിലും ഓരോ രാജാവും അസംഖ്യം രാജകുമാരികളും കുമാരന്മാരും... അലങ്കരിച്ച രഥവും നാട്ടുവഴികളില്‍ പോലും സ്വര്ണുനാണയങ്ങളുടെ കിലുക്കവും.. വര്‍ഷങ്ങള്‍ക്കിപ്പുറം ചെട്ടിനാടിലേക്കുള്ള യാത്രയ്ക്കൊരുങ്ങുമ്പോള്‍ മനസ്സ് വീണ്ടും ആ കൊച്ചുകുട്ടിയുടെതായിരുന്നു..

        കാരൈകുടി ദേശത്തിന് ചുറ്റുമായി വ്യാപിച്ചു കിടക്കുന്ന 75 ഗ്രാമങ്ങളുടെ കൂട്ടമാണ് ചെട്ടിനാട്.. തമിഴ്നാടിന്‍റെ തെക്ക് ഭാഗത്തായുള്ള ശിവഗംഗ ജില്ലയില്‍ ആണ് കാരൈകുടി.. തമിഴ്നാട്ടിലെ കച്ചവട സാമ്രജ്യത്തിന്‍റെ അധിപന്മാരായിരുന്ന ചെട്ടിയാര്‍മാരുടെ ജന്മദേശമായാണ് ചെട്ടിനാട് ഖ്യാതി കേട്ടത്.. പുരാതനമായ കെട്ടിടങ്ങളും ശില്പകല വിളിച്ചോതുന്ന ക്ഷേത്രങ്ങളും.. പ്രശതമായ ചെട്ടിനാട് ഭക്ഷണവും.. അതെ, സഞ്ചാരിക്കായി നല്‍കാന്‍  ചെട്ടിനാടിനു ഒരുപാടുണ്ട്...
  കേരളത്തില്‍ നിന്ന്‍ തുടങ്ങുമ്പോള്‍ തൃച്ചി-രാമേശ്വരം ഹൈവേയിലൂടെ പുതുക്കോട്ടെ വഴിയാണ് പോകേണ്ടത്...പഴനി–മധുര യാത്രയുടെ കൂടെ ആയിരുന്നു ഞങ്ങള്‍ ചെട്ടിനാടും ഉള്‍ക്കൊള്ളിച്ചത്. അങ്ങനെയാകുമ്പോള്‍  മധുരയില്‍ നിന്ന്‍ കിഴക്ക് 80 കി.മീ അകലത്തിലാണ് ചെട്ടിനാട്.. തൃച്ചിയില്‍ നിന്നാണെങ്കില്‍ 82 കി.മീ തെക്കും..
  യാത്രയുടെ ആലസ്യത്തില്‍ ഒന്ന് മയങ്ങിയിരുന്നു.. കണ്ണു തുറന്നത് കാഴ്ച്ചകളിലെക്കായിരുന്നു.. മനസ്സില്‍ ഞാന്‍ കണ്ട ചെട്ടിനാടായിരുന്നില്ല അത്.. സങ്കല്‍പ്പങ്ങളുടെ നിഴലാട്ടം മാത്രമായിരുന്നു.. കനപ്പെട്ട നിശബ്ദതയില്‍ ചെമ്മണ്പാതയ്ക്കിരുവശത്തുമായി മണിമന്ദിരങ്ങള്‍- പഴയ പ്രതാപകാലത്തിന്റെ തിരുശേഷിപ്പുകള്‍ എന്നോണം.. കഥയിലെ പോലെ ഏതോ ശാപത്താല്‍ ഈ മഹാസൗധങ്ങളില്ലുള്ളവരെല്ലാം ഉറങ്ങുകയായിരിക്കുമോ.. ഏതോ രാജകുമാരന്‍റെ സ്പര്‍ശം കാത്ത് ചിലപ്പോള്‍ ഇതിലെ ഏതോ മുറിയില്‍ ഒരു രാജകുമാരിയും ഉറങ്ങുന്നുണ്ടാകും.. ശാപമോക്ഷത്തിനായി... ആളും ആരവവും ഇല്ലെന്നൊഴിച്ചാല്‍ കാഴ്കള്‍ വിസ്മയം തന്നെ ആണ്..  ആയിരം മുറികളുള്ള , ആയിരം തൂണുകള്‍ ഉള്ള , ഒരു ദിവസം കൊണ്ട് കണ്ടു തീരാത്തത്ര വിശാലമായ സൗധങ്ങള്‍ ചെട്ടിനാടിന്‍റെ മാത്രം പ്രത്യേകതയാകും.. ഇത്തരത്തിലുള്ള ഒന്നോ രണ്ടോ വീടുകളല്ല.. പാതയ്ക്കിരുവശവുമുള്ള എല്ലാ വീടുകളും ഒന്നിനൊന്ന് മെച്ചം.. കാഴ്ചകള്‍ ഒരുപാടുണ്ടെങ്കിലും ഒരു ദിവസമേ ചെട്ടിനാടിനായി ഉണ്ടായിരുന്നുള്ളൂ..

അല്പം ചരിത്രം.. 
രാജാക്കന്മാരാല്‍ ഉപേക്ഷിക്കപെട്ട സാമ്രാജ്യം പോലെ ആണ് ചെട്ടിനാട്.. തീര്‍ത്തും  ഉപേക്ഷിക്കപെട്ട സൗഭാഗ്യങ്ങളാണിവിടെ ഉള്ള കാഴ്ചകള്‍ ഓരോന്നും.. പണ്ട് കൊട്ടാരസദൃശ്യമായ വീടുകളുടെയും കച്ചവട തന്ത്രങ്ങളുടെയും പേരില്‍ പുകള്‍പെറ്റ നഗരമായിരുന്നു ഇത്.. പാണ്ട്യരാജാക്കന്മാരുടെ ഉറ്റ മിത്രങ്ങളായിരുന്നു ചെട്ടിയാര്‍മാര്‍.. കച്ചവടങ്ങളിലൂടെ കുന്നുകൂടിയ പണമൊക്കെ അവര്‍ മഹാസൗധങ്ങളാക്കി.. രാജ കൊട്ടാരത്തെ പോലും അതിശയിപ്പിക്കുന്നവ ഉണ്ടായിരുന്നു അവയില്‍.. ഇറ്റാലിയന്‍ മാര്‍ബിളും ഫ്ലോറെന്‍സും, മലേഷ്യ എന്ന് വേണ്ട ലോകത്തിന്‍റെ  എല്ലാ കോണില്‍ നിന്നുമുള്ള അലങ്കാര വസ്തുക്കള്‍ പൊന്നിന്‍ വില കൊടുത്ത് വാങ്ങി അവരാ മണിമാളികകള്‍ അലങ്കരിച്ചു.. കച്ചവടത്തിലെ അതികായന്മാരായിരുന്ന ചെട്ടിയാര്‍മാര്‍ ആയിരുന്നു പാണ്ട്യരാജാവിന്‍റെ സാമ്പത്തിക ശക്തിയും.. പിന്നീടെപ്പോഴോ രാജാക്കന്മാരും ചെട്ടിയാര്‍മാരുമായുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടി.. ചെട്ടിയാര്‍മാരെ ഇരു കൈകളും നീട്ടി സ്വീകരിക്കാന്‍ അപ്പോള്‍ ചോള രാജക്കന്മാര്‍ തയ്യാറായി നിന്നു.. കാരൈകുടിയിലും പരിസരത്തുമായി ചെട്ടിയാര്‍മാരുടെ സാമ്രാജ്യം വളര്‍ന്നു .. ചെട്ടിനാടെന്ന്‍ കാലം അതിനെ പേരു ചൊല്ലി വിളിച്ചു..
രണ്ടാം ലോകമഹായുദ്ധമാണ് ചെട്ടിനാടിന്‍റെ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിയത്.. വിദേശത്തുള്ള ചെട്ടിയാര്‍മാരുടെ ബിസിനസ്‌ സംരംഭങ്ങളെല്ലാം തകര്ന്നു .. ചെട്ടിനാടിന്റെ നിറം മങ്ങി തുടങ്ങുകയായിരുന്നു.. മഹാസൗധങ്ങള്‍ അവര്‍ക്കൊരു ബാധ്യത ആയി തുടങ്ങുകയായിരുന്നു.. തൊഴില്‍ തേടി പലരും പല നാടുകളിലേക്ക് ചേക്കേറി.. പുതു തലമുറ ചെട്ടിനാടിലേക്ക് മടങ്ങി വരാന്‍ മടിച്ചു.. അങ്ങനെ ഇവിടുത്തെ വീടുകളോരോന്നും ഒരു പ്രതാപ കാലത്തിന്‍റെ' ഓര്‍മ്മകള്‍ മാത്രമായി..

വിസ്മയങ്ങളുടെ അകകാഴ്ച്ചകളിലേക്ക്...
  
       
            ഇവിടുത്തെ വീടുകളില്‍ ഭൂരിപക്ഷവും വെറുതെ അടച്ചിട്ടിരിക്കുന്നവയാണ്.. ചിലതില്‍ മാത്രം കാവല്ക്കാരുണ്ട്.. ഇവരെ ആരും കാവലിനായി ഏല്പിച്ചതല്ല.. വല്ലപ്പോഴും വരുന്ന സന്ദര്‍ശകര്‍ മനസറിഞ്ഞു കൊടുക്കുന്ന സഹായമല്ലാതെ ഇവര്‍ക്കിതില്‍ നിന്നൊന്നും കിട്ടാനുമില്ല.. താമസിക്കാന്‍ വീടില്ലാത്ത ഇവര്‍ സ്വയം ഏറ്റെടുത്തതാണ് ഈ കാവല്‍ ജോലി..വല്ലാത്ത വൈരുദ്ധ്യമുണ്ടായിരുന്നു ആ കാഴ്ചയില്‍..ദൈന്യം നിറഞ്ഞ അവരുടെ മുഖങ്ങളും അവയ്ക്ക് പിറകിലെ ആരെയും അമ്പരപ്പിക്കുന്ന മഹാ സൌധങ്ങളും.. ഈ വീടിനിപോള്‍ ഉള്ള അവകാശികള്‍ ഇവര്‍ ആണ്.. ഒരു നേരത്തെ ഭക്ഷണത്തിനു വക ഇല്ലെങ്കിലും താമസം കൊട്ടാരത്തില്‍..! ഞങ്ങള്‍ കയറി ചെന്ന വീടിന്‍റെ ചരിത്രം അതിന്‍റെ കാവല്ക്കാരിയായ സ്ത്രീ തമിഴില്‍ പറഞ്ഞു തുടങ്ങി..175 കൊല്ലം പഴക്കമുണ്ടത്രെ ആ വീടിനു.. കൊത്തുപണികള്‍ നിറഞ്ഞ വാതിലുകളും ചുമരുകളും..വിലകൂടിയ മാര്‍ബിളിന്‍റെ തണുപ്പ് കാലുകളില്‍...300 മുറികളുണ്ടത്രെ അവിടെ..അവിടെ താമസിച്ചിരുന്നവര്‍ ആ മുറികള്‍ എല്ലാം എപ്പോളെങ്കിലും കണ്ടിരിക്കുമോ എന്ന് പോലും സംശയമാണ്..കാഴ്ചകളില്‍ പകുതി പോലും കാണാതെ ആയിരുന്നു മടക്കം..ഇടയ്ക്ക് ചെറുതായെങ്കിലും ഈ നാടിന്‍റെ രുചി അറിഞ്ഞു.. കാഴ്ച്ചകള്‍ക്കായല്ലെങ്കില്‍ ഈ രുചി തേടി തീര്‍ച്ചായായും വരാം ഇവിടേക്ക്.. കണ്ടു തീരാത്ത കാഴ്ചകള്‍ തേടി ഞാനിനിയും വരും..

0 comments:

Post a Comment