Tuesday, 21 October 2014

ധനുഷ്ക്കോടി എന്ന ഗോസ്റ്റ് സിറ്റി

നിര്‍ദ്ദയം ഉപേക്ഷിക്കപെട്ട എന്തിനോടും ഉള്ളില്‍ ഉറപൊട്ടിയിരുന്ന അതെ സ്നേഹമായിരുന്നു ധനുഷ്ക്കോടിയോടും തോന്നിയിരുന്നത്. ചരിത്രവും കാലവും ഉപേക്ഷിച്ചു കളഞ്ഞൊരു നഗരം.. അജ്ഞാതനായ ആരുടെയോ യാത്രകുറിപ്പുകളില്‍ തുടങ്ങിയിരുന്നു ധനുഷ്കോടിയോടുള്ള ആ പ്രണയം. എങ്കിലും ഓരോ തവണയും പല കാരണങ്ങളാല്‍ ധനുഷ്കോടി പിടി തരാതെ നിന്നു. ഏറ്റവും അവസാനത്തെ തവണ അടുത്ത് വരെ എത്തിയിട്ടും പ്രതികൂല കാലാവസ്ഥ കാരണം ധനുഷ്കോടിയിലേക്കു മാത്രം പോകാന്‍ സാധിക്കാതെ വന്നപ്പോള്‍ എന്‍റെ വിഷമം കണ്ട് സുഹൃത്ത് ആശ്വസിപ്പിച്ചു.. അടുത്ത തവണ തീര്‍ച്ചയായും ധനുഷ്ക്കോടി പോയിരിക്കും എന്ന്‍..അങ്ങനെ മറ്റു യാത്രകളില്‍ നിന്ന വിഭിന്നമായി കുറച്ചു സുഹൃത്തുക്കള്‍ മാത്രമായി ധനുഷ്ക്കോടി എന്ന സ്വപ്നത്തിലേക്ക് ഒരു ധനു മാസത്തില്‍ ഞാന്‍ യാത്ര തിരിച്ചു..രാമേശ്വരം ആയിരുന്നു ആദ്യ ലക്ഷ്യം. അവിടെ നിന്ന്‍ 18 കി.മീ. മാത്രം അകലത്തില്‍ ആയിരുന്നു ആ ഉപേക്ഷിക്കപെട്ട നഗരം..ധനുഷ്ക്കോടിക്ക് താമസ സ്ഥലങ്ങളില്ല.. അല്ലെങ്കില്‍ സ്വന്തമായി ഒന്നും തന്നെ ഇല്ല.. തകര്‍ന്ന സ്വപ്നങ്ങളും പ്രതീക്ഷകളും അല്ലാതെ..രാമേശ്വരത്തു നിന്ന്‍ ധനുഷ്കോടി കടപ്പുറം വരെ മാത്രമേ നമ്മുടെ വാഹനത്തില്‍ പോകാനാകു..അതിനും 6 കി.മീ. അപ്പുറമുള്ള യഥാര്‍ത്ഥ ധനുഷ്ക്കോടിയിലെക്ക് പോകണമെങ്കില്‍ പ്രത്യേകം ജീപ്പുണ്ട്..ചാര്‍ജ് അല്പം കൂടുതലാണെങ്കിലും മറ്റു മാര്‍ഗമൊന്നുമില്ല. ആ മാര്‍ഗം തന്നെ ഞങ്ങള്‍ തിരഞ്ഞെടുത്തു. 

ഇനി ഒരല്‍പം പിറകോട്ട്....


ഒരു രാത്രി കാറ്റ് വന്നു നിര്‍ദ്ദയം കടപുഴക്കുന്നതിനു മുന്പ് മറ്റേതൊരു പട്ടണവും പോലെ ആയിരുന്നു ധനുഷ്കൊടിയും..ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും പേറുന്ന ഒരു പട്ടണം..ശ്രീലങ്കയിലേക്കുള്ള ഇന്ത്യയുടെ വാതില്‍ എന്ന് പറയാവുന്ന, സ്കൂളുകളും, ആശുപത്രികളും, റെയില്‍വേ സ്റ്റേഷനുകളും, ബസ്‌ സ്റ്റാന്റ്കളും,പള്ളിയും അമ്പലവും ഒക്കെ ഉള്ള ഒരു ചെറു പട്ടണം. അതൊന്നുമോര്‍ക്കാതെ ഒരു രാത്രി കാറ്റ് ഈ കടല്‍ തീര പട്ടണത്തെ തകര്‍ത്തു കളഞ്ഞു..1964 ഡിസംബര്‍ 24 ..ധനുഷ്കൊടിയുടെ ചരിത്രത്തിലെ ഇരുണ്ട ദിവസം..അന്നാണ് കൊടുങ്കാറ്റ് ഈ നഗരത്തെ അമ്മനമാടിയത്..കടല്‍ ഈ നഗരത്തെയും അതിലെ ജനങ്ങളെയും കൊണ്ട് പോയത്..രാമേശ്വരത്തു നിന്ന്‍ ധനുഷ്കോടിയിലേക്കുള്ള ബോട്ട് മെയില്‍ എന്ന തീവണ്ടിയും ധനുഷ്കോടിയില്‍ നിന്ന്‍ ശ്രീലങ്ക വരെ പോകുന്ന ബോട്ടും ആയിരുന്നു ഇന്ത്യയെയും ശ്രീലങ്കയെയും തമ്മില്‍ പണ്ട് ബന്ധിപിച്ചത്. ബോട്ട് മേയിലെന്ന ആ ട്രെയിനും അതിലെ 200 ഓളം വരുന്ന വിദ്യാര്‍ത്ഥികളുടെ സംഘവും ഉള്‍പ്പെടെയാണ് അന്ന് കടല്‍ കൊണ്ട് പോയത്..അവിടുന്നിങ്ങോട്ട് കാലം ധനുഷ്ക്കൊടിയെ കറുത്ത മഷികൊണ്ട് അടയാളപ്പെടുത്തി. പ്രേത നഗരം എന്ന് വിളിച്ചു..പിന്നെ ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും തന്നെ നടന്നില്ല..ധനുഷ്ക്കോടി ഇന്ന്‍ ഒരു നഗരത്തിന്റെ ശേഷിപ്പു മാത്രമാണ്. അവിടെ ഇന്ന്‍ റോഡോ കറന്റ്റോ ഇല്ല..
യാത്ര തുടരുന്നു...

നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണലും കടലും.. ഇതായിരുന്നു ആദ്യ കാഴ്ചയിലെ ധനുഷ്ക്കോടി.. ധനുഷ്കോടി എന്ന പേരിന്റെ അര്‍ഥം ധനുസ്സ് അഥവാ വില്ലിന്റെ അറ്റം എന്നാണ്.ഈ പേരിനു പിന്നിലുമുണ്ട് ഐതിഹ്യം.. സീതയെ വീണ്ടെടുക്കാനുള്ള യാത്രയ്ക്കിടയില്‍ രാമന്‍ രാമസേതു പണിയാനായി തന്‍റെ ധനുസ്സ് കൊണ്ടാണ് സ്ഥലം അടയാള പെടുത്തിയതെന്നും അന്ന്‍ ആ ധനുസ്സിന്റെ അറ്റം നിന്ന സ്ഥലമാണ്‌ ധനുഷ്കോടി എന്നും വായിച്ചു കേട്ട ഒരു കഥ.. കഥ എന്തുമായാലും ഈ നഗരം ഒരു ഓര്‍മപെടുത്തല്‍ തന്നെ ആണ്.. ഒന്നും ശാശ്വതമല്ലെന്ന മഹാസത്യത്തിന്റെ ഒരു നേര്‍ക്കാഴ്ച.. അവിടവിടെ ആയി മീന്‍ പിടിക്കാന്‍ വരുന്ന മുക്കുവന്മാരുടെ ചെറിയ കുടിലുകള്‍ കാണാം..ഒരു നേവി ഔട്ട്‌ പോസ്റ്റും ഉണ്ട്..പിന്നെ എല്ലാം തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ട്ടങ്ങള്‍.. മുനമ്പിലേക്ക്‌ ഉള്ള യാത്രയ്ക്കിടയില്‍ കാണാവുന്നത് മണല്‍ പരപ്പ് മാത്രമാണ്.. സാഹസികമായ ഒരു യാത്രയ്ക്കപ്പുറം മുനമ്പില്‍ എത്തിയാല്‍ മുന്‍പില്‍ കാണുന്ന കാഴ്ച ഒന്ന്‍ അന്ധാളിപ്പിക്കും.. ഇവിടം അതിരു തീര്‍ക്കുന്നത് സമുദ്രങ്ങളാണ്..കടലിനും മണലിനും ഇടയില്‍ എത്ര ചെറുതാണ് നമ്മള്‍.. ഈ പ്രകൃതിയുമായി തന്നെ ആണോ മനുഷ്യന്‍ അങ്കം കുറിക്കാനൊരുങ്ങുന്നത്..! ഒരേ സമയം കടലിനു പല ഭാവങ്ങള്‍.. ആര്‍ത്തിരമ്പുന്ന കടലിനൊരു നിറം.. ശാന്തമായി ഒഴുകുന്ന കടലിനു മറ്റൊരു നിറം.. എന്‍റെ ഉള്ളിലും ഒരു കടല്‍ ആര്‍ത്തിരമ്പുന്നുണ്ടായിരുന്നു.. കാറ്റ് വളരെ ശക്തമാണ്.. ഈ കാറ്റ് തന്നെ ആണല്ലോ ഈ നഗരത്തെ ഒരുനാള്‍ കടപുഴക്കിയത്‌.. ആകെ തളം കെട്ടി നില്‍ക്കുന്ന നിശബ്ദത.. ഓരോ കെട്ടിടാവഷിഷ്ട്ടങ്ങളും കഥ പറയുന്ന പോലെ.. കാതില്‍ ഇപ്പോള്‍ ചൂളം വിളിക്കുന്നത് കാറ്റോ കടലോ എന്ന്‍ വ്യക്തമാകുന്നില്ല.. ഇവിടമാകെ ആത്മാക്കള്‍ ചുറ്റി തിരിയുന്നുണ്ട് എന്ന്‍ മനസ്സ് പറഞ്ഞു... അസ്വസ്ഥമായ മനസ്സോടെ തിരിച്ചു പോകുമ്പോള്‍ മറ്റൊരു അത്ഭുതം കണ്ടു.. കൊടുങ്കാറ്റിനെയും അതിജീവിച്ച ഏക കെട്ടിടം.. കോതണ്ട രാമസ്വാമി ക്ഷേത്രം.. ഒരു പക്ഷെ പ്രകൃതി വികൃതി കാട്ടിയത് മനുഷ്യനോട് മാത്രം ആയിരിക്കാം.. അതെ, ധനുഷ്ക്കോടി ഒരു ഓര്‍മപ്പെടുത്തല്‍ ആണ്.. ഓരോ മനുഷ്യനും അറിഞ്ഞിരിക്കേണ്ട ഒരു സത്യത്തിന്‍റെ ഓര്‍മപ്പെടുത്തല്‍....

4 comments:

  1. എഴുതിയത് മനോഹരമായിട്ടുണ്ട്.

    ReplyDelete
  2. വിവരണം നന്നായിരിക്കുന്നു, ആശംസകൾ .

    ReplyDelete